പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 19 വര്‍ഷത്തിനുശേഷം മാനസാന്തരപ്പെട്ട് തിരിച്ചെത്തി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 11, 2014

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 19 വര്‍ഷത്തിനുശേഷം മാനസാന്തരപ്പെട്ട് തിരിച്ചെത്തി

കണ്ണൂര്‍: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 19 വര്‍ഷത്തിനുശേഷം മാനസാന്തരപ്പെട്ട് ജയിലില്‍ ഹാജരായി. കൊട്ടിയൂര്‍ സ്വദേശി ചിറക്കല്‍ചാലില്‍ ജോര്‍ജാണ് ജയിലിനുപുറത്തെ 'സ്വാതന്ത്ര്യം' മടുത്ത് ജയിലില്‍ തിരിച്ചെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞദിവസം നടന്ന ലീഗല്‍ സര്‍വീസ് ക്ലിനിക്ക് മുന്‍പാകെയാണ് ജോര്‍ജ് തന്റെ മുങ്ങിപ്പൊങ്ങലിനെക്കുറിച്ച് പറഞ്ഞത്. 1994-ല്‍ പരോളില്‍ പോയ ജോര്‍ജ് 2013-ലാണ് തിരിച്ചെത്തിയത്. പരോളിന് മുമ്പ് ജയിലില്‍കഴിഞ്ഞ കാലം ഉള്‍പ്പടെ 27 വര്‍ഷം തടവ് കണക്കാക്കി മോചനത്തിനായി സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുക്കാന്‍ സഹായിക്കണമെന്ന് ജോര്‍ജ് ലീഗല്‍ സര്‍വീസ് ക്ലിനിക്കിനോട് അപേക്ഷിച്ചു.

പത്തൊമ്പതുകാരിയെ കൊന്നകേസില്‍ 1988 ജൂലായ് പതിനഞ്ചിനാണ് കേളകം സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ജോര്‍ജ് എന്ന ഇരുപത്തിയൊന്നുകാരന് തലശ്ശേരി കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ജോര്‍ജ് 94 ആഗസ്ത് 30-ന് ഒരു മാസത്തെ പരോളില്‍ പുറത്തുപോയി. പിന്നെ ആളെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. പേരിന് കേസ് എടുത്തെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. കൊലക്കേസ് പ്രതിയാണെന്നും ജയിലിന് പുറത്തെ സ്വാതന്ത്ര്യം മടുത്തുവെന്നും തിരിച്ചെത്തിയ ജോര്‍ജ് ജയിലുദ്യോഗസ്ഥരോട് പറഞ്ഞു. പരോളില്‍ മുങ്ങിയ ആള്‍ ഇത്രയും വര്‍ഷംകഴിഞ്ഞ് സ്വമേധയാ ജയിലില്‍ത്തന്നെ തിരിച്ചുവന്ന സംഭവം ജയില്‍ചരിത്രത്തില്‍ അപൂര്‍വം.

ഒളിവില്‍ക്കഴിയുമ്പോള്‍ പല തവണ ജോര്‍ജ് കീഴടങ്ങാന്‍വേണ്ടി ജയിലിന് സമീപം ചുറ്റിക്കറങ്ങിയിട്ടുണ്ട്. പക്ഷേ, ആരും തിരിച്ചറിഞ്ഞില്ല. പോലീസുകാരും ജയിലധികൃതരും അയാള്‍ക്ക് മുന്നിലൂടെ കടന്നുപോയിട്ടും തങ്ങളെ പറ്റിച്ച് മുങ്ങി നടക്കുന്ന ജോര്‍ജാണിതെന്ന് അറിഞ്ഞില്ല. പലപ്പോഴും ജയിലിന് സമീപമെത്തി തിരിച്ചുപോകും. ഒടുവില്‍, ജോര്‍ജിന് മടുത്തു. കീഴടങ്ങിക്കളയാം എന്നു തീരുമാനിച്ചു. 2013 ജൂലായ് ഒന്നിന് ജയിലിലെത്തി കാര്യം പറഞ്ഞു.

പരോള്‍ കഴിഞ്ഞ് ജയിലില്‍ എത്തേണ്ട ദിവസം നടന്ന ഹര്‍ത്താലാണ് കാര്യങ്ങള്‍ മാറ്റിമറിച്ചതെന്ന് ജോര്‍ജ് ലീഗല്‍ സെല്ലിനോട് പറഞ്ഞു. ഹര്‍ത്താല്‍ കാരണം അന്ന് ജയിലില്‍ എത്താനായില്ല. പിന്നെ മറ്റൊന്നും ഓര്‍ത്തില്ല. ഒറ്റമുങ്ങല്‍.
ഒളിവില്‍ കഴിഞ്ഞകാലം കണ്ണൂരിലും കാസര്‍കോട്ടും മംഗലാപുരത്തുമൊക്കെ ജോലി ചെയ്തു. പല പേരില്‍. ആരും തിരിച്ചറിഞ്ഞില്ല. നാട്ടില്‍ മാത്രംപോയില്ല. ഏതായാലും സ്വയം തിരിച്ചുവരാന്‍ തയ്യാറായ ജോര്‍ജിനോട് ജയിലധികൃതര്‍ സൗമനസ്യം കാണിച്ചു. ഒന്നാം ബ്ലോക്കിലെ മേസ്ത്രിപ്പണി ജോര്‍ജിന് കൊടുത്തു.

കേളകം സ്റ്റേഷന്‍ പരിധിയില്‍ 1987 ആഗസ്ത് 27-ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടിയൂര്‍ ഒറ്റപ്ലാവില പാപ്പച്ചന്റെ മകള്‍ പുളിക്കല്‍ ആലീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആലീസിന്റെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞതിന്റെ പേരിലുള്ള തര്‍ക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിലേക്കെത്തിയതെന്ന് ജോര്‍ജ് പറയുന്നു.


Keywords: Kannur, Murder Case, Jayil, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages